ന്യൂഡൽഹി: ഐടി നിയമങ്ങളിൽ ഭേദഗതികൾ വരുത്തി സമൂഹമാധ്യമ ഉപയോക്താക്കൾക്കുമേൽ കൂടുതൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ.
2021ലെ ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തി വാർത്താപ്രസാധകർക്കു ബാധകമാകുന്ന കടുത്ത നിയന്ത്രണങ്ങൾ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വാർത്താ ഉള്ളടക്കങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കൾക്കും ബാധകമാക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളുടെ കരട് ഐടി മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി.
ബ്രോഡ്കാസ്റ്റിംഗിനുമേൽ നിലവിലുള്ള നിയന്ത്രണങ്ങൾ വാർത്തകളും സമകാലിക സംഭവങ്ങളും പോസ്റ്റ് ചെയ്യുന്ന പ്രസാധകരല്ലാത്ത ഉപയോക്താക്കൾക്കുമേലും ബാധകമാക്കാനാണു കേന്ദ്രത്തിന്റെ നീക്കം.
സർക്കാരിന് അനഭിമതമായ ഓണ്‍ലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനു ഭേദഗതികൾ കാരണമാകുമെന്നാണ് നീക്കത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഐടി നിയമത്തിനു കീഴിൽ രൂപീകരിക്കപ്പെട്ട ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിയുടെ വ്യാപ്തി വിപുലമാക്കാനും കരട് ഭേദഗതി ലക്ഷ്യമിടുന്നുണ്ട്.
ഓണ്‍ലൈൻ ഉള്ളടക്കത്തിനെതിരേ ലഭിക്കുന്ന പരാതികളിൽ മാത്രമല്ല, പരാതി ലഭിക്കാതെതന്നെ മന്ത്രാലയം നേരിട്ടു ശിപാർശ ചെയ്യുന്ന വിഷയങ്ങളും വിലയിരുത്തുവാനുള്ള അധികാരം ഭേദഗതിയിലൂടെ ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിക്കു ലഭിക്കും.
ഇത്തരം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനോ പരിഷ്കരിക്കാനോ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഭേദഗതി അധികാരം നൽകുന്നുണ്ട്. കരട് ഭേദഗതികളിൽ ഈമാസം 14 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.